കോഴിക്കോട് : പിണറായി വിജയന് വ്യക്തി പൂജ ചെയ്യുന്ന ഗാനത്തെയും വീണാ വിജയന്റെ കരിമണൽ കർത്തായുമായുള്ള ഇടപാടിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും കൊണ്ട് സിപിഎം നേതാക്കളുടെ മകന്റെ ഫേസ്‌ബുക്ക് കമെന്റ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുൻ എം എൽ എ, കെ കെ ലതികയുടെയും മകനായ ജൂലിയസ് നികിതാസ് ആണ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
പിണറായി വിജയനെ അതിമാനുഷനായി വാഴ്‌ത്തിപ്പാടുന്ന ‘കേരള സിഎം’ എന്ന യൂട്യൂബ് ഗാനത്തെക്കുറിച്ചുള്ള ചർച്ചയിലാണ് വിവാദ കമെന്റ്. സിംഹം പോലെ ഗർജിക്കുന്ന നായകനായും, ഒറ്റയ്‌ക്ക് വളർന്ന മരമായും പിണറായി വിജയനെ വാഴ്‌ത്തി ചിത്രീകരിച്ച ഗാനം ഡിസംബർ 26 നാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും ഇടതുപക്ഷത്തെ ഫീനിക്സ് എന്നും പിണറായിയെ സ്തുതിക്കുന്ന ചിരിയുമുണര്‍ത്തുന്ന വരികൾ ഈ പാട്ടിലുണ്ട്.
”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍…
നാട്ടാർക്കെല്ലാം സുപരിചിതന്‍…
തീയില്‍ കുരുത്തൊരു കുതിരയെ…
കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…
മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ…” ഇങ്ങിനെയാണ് വരികൾ പോകുന്നത്.
വികൃതമായ ഈ പാണപ്പാട്ടിനെക്കുറിച്ച് ഇടതുപക്ഷ അനുഭാവിയായ പത്രപ്രവര്ത്തകൻ സെബിൻ അബ്രഹാം ജേക്കബ് തന്റെ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റിലാണ് ജൂലിയസ് കമെന്റ് ചെയ്തിരിക്കുന്നത്.
“പിണറായി സ്തുതി കുഴപ്പമുള്ള കാര്യമായി തോന്നുന്നവരല്ല ലീഡർഷിപ്പിൽ പോലും പലരും എന്നാണ് തോന്നിയിട്ടുള്ളത്. വീണാ വിജയന്റെ കരിമണൽ കർത്തായുമായുള്ള ഇടപാടിനെ വിമർശിച്ചാൽ പോലും സഹിക്കാൻ പറ്റാത്ത വിധം ടോളറേറ്റ് ചെയ്യാൻ പറ്റുന്നവരല്ല കൂടുതലും.
ജില്ലാക്കമ്മറ്റി എങ്ങാൻ നടത്തിയ പരിപാടിയിൽ ആണ് കാരണഭൂതൻ പാട്ടും ഇട്ട് തിരുവാതിര കളിച്ചത്, അന്നൊരു പരസ്യമായ തിരുത്തൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് കാണേണ്ടി വരില്ലായിരുന്നു”. ഇതാണ് ജൂലിയസ് നികിതാസിന്റെ കമന്റ്റ്.
2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര അവർ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ 500 പേരേ പങ്കെടുപ്പിച്ച് നടത്തിയ ഈ തിരുവാതിരയുടെ പാട്ട് എഴുതിയത് പൂവരണി നമ്പൂതിരി എന്നൊരാൾ ആയിരുന്നു.
“ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ..
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ് ’’
എന്നിങ്ങനെയായിരുന്നു മെഗാതിരുവാതിരയുടെ വരികള്‍. ഈ പാട്ടിലെ കാരണഭൂതൻ എന്ന പരാമർശം പിന്നീട് പിണറായി വിജയന്റെ ചെല്ലപ്പേരായി മാറുകയായിരുന്നു. ഈ വാക്ക് രാഷ്‌ട്രീയപ്രയോഗമായിത്തന്നെ പ്രതിയോഗികൾ ഏറ്റെടുത്തു. ഈ വരികൾ കാരണം സിപിഎമ്മും പിണറായി വിജയനും ഒരു ഹാസ്യതാരത്തിന്റെ നിലവാരത്തിലേക്ക് മാറിയെങ്കിലും തിരുവാതിരക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സിപിഎം യാതൊരു നടപടിയും എടുത്തില്ല. സാധാരണ ചെയ്യേണ്ടിയിരുന്ന സ്വയം വിമർശനം പോലും ഉണ്ടായില്ല.
എന്നാൽ കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം പുറത്തുവന്നപ്പോഴത്തെ സ്ഥിതി നേർ വിപരീതമായിരുന്നു. പി ജയരാജന്റെ ഫാൻസ് അസോസിയേഷനായിരുന്ന പിജെ ആർമിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോയുടെ പേരില്‍ സിപിഎം ജയരാജനെ അക്ഷരാർത്ഥത്തിൽ വേട്ടയാടി. പി ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഎം നടപടിയെടുക്കുകയും ചെയ്തു.
പി ജെ ആർമിയുടെ പേരിൽ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം. ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് ഇപ്പോൾ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അഭിപ്രായത്തിൽ മുഴച്ചു നിൽക്കുന്നത്.
സാധാരണ വിമർശനത്തിൽ നിന്നും ഒരുപടികൂടി കടന്ന് “വീണാ വിജയന്റെ കരിമണൽ കർത്തായുമായുള്ള ഇടപാടിനെ വിമർശിച്ചാൽ പോലും സഹിക്കാൻ പറ്റാത്ത വിധം ടോളറേറ്റ് ചെയ്യാൻ പറ്റുന്നവരല്ല കൂടുതലും”. എന്ന് തന്നെ ജൂലിയസ് തുറന്നടിക്കുന്നു. ഇതോടെ വീണയും കരിമണൽ കർത്തായും തമ്മിലുള്ള ഇടപാട് വിമർശിക്കപ്പെടേണ്ട ഒന്നാണെന്ന് പറയുകയാണ് ജൂലിയസ്.