തിരുവനന്തപുരം: സ്കൂളിൽ നിന്നും മോഷണം പോയ ലാപ്ടോപ്പ് പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ. തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ നിന്ന് മോഷണം പോയ സാധനങ്ങളാണ് അദ്ധ്യാപികയുടെ മതിലിന്റെ മുകളിൽ നിന്നും കണ്ടെടുത്തത്. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവയാണ് മോഷണം പോയത്.
സ്കൂളിലെ പ്രധാനാദ്ധ്യാപിക ജിഎസ് ശ്രീജയുടെ വീട്ടുമതിലിലാണ് മോഷ്ടിച്ച വസ്തുക്കൾ എത്തിച്ചത്. മോഷണം പോയ സാധനങ്ങളോടൊപ്പം ക്ഷമ ചോദിച്ചുള്ള കത്തുമുണ്ടായിരുന്നു. നാല് പ്രൊജക്ടറുകളും രണ്ട് ലാപ്ടോപ്പുകളുമാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അദ്ധ്യാപകർ അറിയുന്നത്.
അറിവില്ലായ്മ കൊണ്ടാണ് ഇത് ചെയ്തതെന്നും തെറ്റ് മനസിലാക്കുന്നുവെന്നും ക്ഷമ ചോദിച്ചുള്ള കത്തിൽ പറയുന്നു. ചാക്കിൽ കെട്ടിയ നിലയിലാണ് സാധനങ്ങൾ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.