തൃശൂർ: പോലീസുകാരനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ബിജെപി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനായി യൂത്ത് കോൺഗ്രസിന് സൗകര്യമൊരുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഈസ്റ്റ് സി.ഐ അലവിക്കെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌കുമാറാണ് പരാതി നൽകിയത്.
കൂടാതെ പ്രധാനമന്ത്രിയുടെ മഹിളാ സമ്മേളനം നടക്കുന്ന പരിപാടിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സി.ഐ അലവി ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്ക് സമീപം പ്രതിഷേധ നാടകവുമായെത്തിയ യൂത്ത് കോൺഗ്രസിനെതിരെ ബിജെപി പ്രവർത്തകർ പ്രതിരോധം തീർത്തിരുന്നു. ഇതിനെതിരെ സിഐ ബലപ്രയോഗം നടത്തി ബിജെപി പ്രവർത്തകരെ തടഞ്ഞു. അതിക്രമിച്ച് കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന് ഒത്താശ നൽകിയ പോലീസുകാർ സംഘർഷം സൃഷ്ടിക്കാൻ അവസരം ഒരുക്കുകയായിരുന്നുവെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. പ്രതിഷേധ നാടകത്തിനായി യൂത്ത് കോൺഗ്രസുകാരെ പറഞ്ഞയച്ച ടി.എൻ. പ്രതാപൻ എംപി മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വ്യക്തമാക്കി.