ഡൽഹി: ജപ്പാനിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ, സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്‌ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം നരേന്ദ്രമോദി രേഖപ്പെടുത്തി. 2024 ജനുവരി 1-ന് ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് അതിയായ വേദനയും ആശങ്കയുമുണ്ടെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയോട് പ്രധാനമന്ത്രി മോദി പറഞ്ഞു.
“ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്തത്തിൽപ്പെട്ട ജപ്പാനോടും അവിടുത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. തന്ത്രപരവും ആഗോളവുമായ പങ്കാളി എന്ന നിലയിൽ, ജപ്പാനുമായുള്ള ബന്ധത്തെ ഇന്ത്യ വിലമതിക്കുകയാണ്. ഈ മണിക്കൂറിൽ സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്”-പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി.
സെൻട്രൽ ജപ്പാനിലെ നോട്ടോ പെനിൻസുലയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ചയുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 64 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും കൂടിയേക്കും. അവശിഷ്ടങ്ങളും തകർന്ന റോഡുകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസ്സമാകുകയാണ്. ഭൂകമ്പത്തിൽ ഇഷികാവ പ്രിഫെക്ചറിലെ വാജിമ നഗരത്തിൽ വൻ നാശവും തീപിടുത്തവും സംഭവിച്ചിട്ടുണ്ട്.