മുംബൈ: ശരത് മൊഹൽ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിൽ. പൂനെ സ്വദേശികളും ശരത് മൊഹലിന്റെ സഹായികളുമായ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മൂന്ന് പിസ്റ്റളുകളും മറ്റ് മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ന് പൂനെ-സത്താറ റോഡിൽ വച്ചാണ് പ്രതികൾ ശരത് മൊഹലിനെ വധിച്ചത്. മൊഹലിന്റെ വിവാഹ വർഷികാഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിലേക്ക് പോകുന്ന വഴി വാഹനം തടഞ്ഞുനിർത്തിയ പ്രതികൾ മൊഹലിന് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുതാർദാര സ്വദേശിയായ മുന്ന പോലേക്കറാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.