തിരുവനന്തപുരം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിയാളുകളിൽ നിന്ന് വൻ തുക തട്ടിയ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനിയായ ഷിബിലി(28) യാണ് പിടിയിലായത്. വയനാട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായതെന്നാണ് വിവരം. ബാലരാമപുരത്ത് നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് റിസർവ് ബാങ്കിലാണ് ജോലിയെന്ന് യുവതി ബന്ധുക്കളേയും നാട്ടുകാരെയും സുഹൃത്തുക്കളേയും വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ വ്യവസായിക്ക് റിസർവ് ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പലതവണയായി ഇവർ 30 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാൽ യുവതി വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ, സംശയം തോന്നിയ വ്യവസായി റിസർവ് ബാങ്ക് ഓഫീസിൽ വിളിച്ച് യുവതിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് വ്യവാസായിയുടെ പരാതിയിൽ യുവതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതി ഷിബിലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് പോലീസ് പറയുന്നു. നിരവധി പേർ ഇവർക്കെതിരെ പരാതികളുമായി രംഗത്തെത്തി. 4 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ പ്രതി തട്ടിയെടുത്തതായാണ് വിവരം. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.