കാഠ്മണ്ഡു: ‘ബുദ്ധ ബോയ് എന്നറിയപ്പെടുന്ന നേപ്പാൾ ആത്മീയ നേതാവ് അറസ്റ്റിൽ. റാം ബഹാദൂർ ബോംജ് എന്ന 34 കാരനാണ് അറസ്റ്റിലായത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം നിരവധി കേസുകളിലെ പ്രതിയായ റാം ബഹാദൂർ ബോംജിനെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബോംജന്റെ ബുധാനിൽകാന്ത ആസ്ഥാനമായുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ 30 ദശലക്ഷം നേപ്പാൾ കറൻസിയും 3.092 മില്യൺ വിദേശ കറൻസിയും പിടിച്ചെടുത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഇയാൾ വീടിന്റെ നാലാം നിലയിൽ നിന്ന് ചാടിയതായി നേപ്പാൾ പോലീസ് പറഞ്ഞു.
ശിഷ്യരെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാളെ പോലീസ് തിരയുകയായിരുന്നു. 2020 ജൂലൈയിൽ ബോംജനെതിരെ സർലാഹിയിലെ ജില്ലാ കോടതിയിൽ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്റെ ആശ്രമത്തിൽ താമസിച്ചിരുന്ന 15 വയസ്സുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇത് കൂടാതെ നാല് ശിഷ്യന്മാരുടെ തിരോധാനത്തിനും ബോംജനെതിരെ കേസ് എടുത്തിരുന്നു.
2005ൽ ഭക്ഷണമോ വെള്ളമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം ധ്യാനനിരതനായാണ് ഇയാൾ വാർത്തകളിൽ ഇടം പിടിച്ചത്. ധ്യാനത്തിൽ നിന്ന് പുറത്തുവന്ന ശേഷം ബാര, സർലാഹി, സിന്ധുപാൽചോക്ക്, സിന്ധുലി ജില്ലകളിൽ ആശ്രമങ്ങൾ സ്ഥാപിച്ചായിരുന്നു പ്രവർത്തനം.