ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി. സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ അമേരിക്കയ്‌ക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ മറുപടി നൽകുമെന്നാണ് ഭീഷണി. അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്നാണ് അബ്ദുൾ മാലിക് അൽ ഹൂദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയിൽ ഹൂതികളെ ആക്രമിച്ചാൽ അതിലും വലിയ ശിക്ഷ നൽകുമെന്നും ഇയാൾ ഭീഷണി മുഴക്കി.
” കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇനിയും തുടരും. ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നിവരുമായി ഏറ്റുമുട്ടാൻ ഞങ്ങൾ തയ്യാറാണ്. അതിനായി എത്ര പേരുടെ ജീവൻ നഷ്ടമായാലും അത് തങ്ങളെ ബാധിക്കില്ല. ആയിരക്കണക്കിന് പോരാളികളെയാണ് അമേരിക്കയ്‌ക്ക് എതിരെയുള്ള യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്നതെന്നും” അൽ ഹൂദി പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാതകളിൽ ഒന്നായ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിലും പാസാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുൻപ് പിടിച്ചെടുത്ത ചരക്ക് കപ്പൽ വിട്ടു നൽകണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം മേഖലയിലൂടെ കടന്നുപോയ ഒരു കപ്പലിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. നവംബർ 19ന് ശേഷം ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന 27ാമത്തെ ആക്രമണമാണ് ഇതെന്നും കമാൻഡ് പ്രസ്താവനയിൽ പറയുന്നു.