പാലക്കാട്: അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹവുമായി അട്ടപ്പാടിയിലെ വനവാസികൾ. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉൾപ്പെടെയുളളവരാണ് ആഗ്രഹവുമായി രംഗത്ത് വന്നത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നൽകാനെത്തിയ പ്രവർത്തകരോടാണ് രാമക്ഷേത്ര ദർശനമെന്ന ആഗ്രഹം പങ്കുവെച്ചത്.
കാടും മലയും താണ്ടി പ്രവർത്തകർ എത്തിച്ച അക്ഷതവും ലഘുലേഖയും ഏറെ ഭക്തി ആദരവോടെയാണ് അവർ ഏറ്റുവാങ്ങിയത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഭഗവാന് പൂജിച്ച പ്രസാദമായ അക്ഷതം ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്നും അവർ പറഞ്ഞു. അട്ടപ്പാടിയിലെ 30 ഊരുകളിലായി 2500ലധികം വനവാസി കുടുംബങ്ങൾക്കാണ് അക്ഷതം കൈമാറിയത്.
ജനുവരി ഒന്നിന്റെ മഹാസമ്പർക്കത്തിൽ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്. 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം. ആത്മീയാചാര്യന്മാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, സാംസ്‌കാരിക നായകർ തുടങ്ങി വീട്ടമ്മമാരും സാധാരണക്കാരും ഭക്തിപുരസരമാണ് അക്ഷതം ഏറ്റുവാങ്ങുന്നത്. വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ വനവാസി ഊരുകളിലും ഭഗവാൻ രാമന്റെ പ്രസാദമെത്തിച്ചിരുന്നു.