കൊൽക്കത്ത: ബംഗാളിൽ സന്യാസിമാരെ ആക്രമിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. അൻവർ ഷെയ്ഖ് എന്ന ടിഎംസി നേതാവാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിച്ചതായി ബിജെപി ഐടി സെൽ മേധാവി പറഞ്ഞു. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന മൂന്ന് സന്യാസിമാർക്കാണ് ടിഎംസി അനുഭാവികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. 30 സെക്കന്റ് ദൈർഘ്യമുള്ള അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാർ പുരുലിയയിൽ വച്ച് പ്രദേശവാസികളോട് വഴി ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ സംശയദൃഷ്ടിയോടെ മർദ്ദിക്കുകയും സന്യാസിമാരുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സന്യാസിമാരെ രക്ഷപ്പെടുത്തി.
മമതാ ബാനർജി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും, ഹിന്ദുക്കളെ പൗരന്മാരായി പോലും കാണുന്നില്ലായെന്നും ബിജെപി ആരോപിച്ചിരുന്നു. ഗംഗാ സാഗറിലേക്കുള്ള യാത്രക്കിടെ പുരുലിയയിൽ വച്ച് സന്യാസിമാർ ആക്രമിക്കപ്പെട്ടു. തൃണമൂൽ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവാണിത്. ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള ഭീകരരെ മമത സർക്കാർ സംരക്ഷിക്കുമ്പോൾ സാധാരണക്കാരും സന്യാസികളും അക്രമിക്കപ്പെടുകയാണ്. – ഹൂഗ്ലിയിൽ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു.