കോഴിക്കോട്; യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മങ്കാവ് ചെസ്റ്റിൽ നിന്നും 750 കോടി രൂപയുടെ കറൻസി മാറ്റുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിറ്റി ഡിസിആർബി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. 750 കോടി രൂപ ഹൈദരാബാദിലെ നാരയൺഗുഡ കറൻസി ചെസ്റ്റിലേക്ക് മാറ്റുന്നതിനിടെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.
സുരക്ഷാ ചുമതല വഹിക്കുന്ന സമയത്ത് യൂണിഫോമും സർവീസ് പിസ്റ്റളും കൈവശം സൂക്ഷിക്കാതെ അലക്ഷ്യമായി പണം മാറ്റാൻ ശ്രമിച്ചതിനെ തുടർന്നാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. ഹൈദരാബാദിലേക്കുള്ള വഴിയിൽ അക്രമികൾ ധാരാളമുള്ളതിനാൽ എസ്കോർട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും സർവീസ് പിസ്റ്റളുകൾ സജ്ജമാക്കണമെന്നും രാത്രി സമയങ്ങളിലെ യാത്ര ഒഴിവാക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥൻ എസ്കോർട്ട് ഡ്യൂട്ടിക്ക് പോയതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഒക്ടോബർ 17-നാണ് ശ്രീജിത്ത് പണവുമായി ഹൈദരാബാദിലേക്ക് പോയത്. എന്നാൽ ആർബിഐ ഏർപ്പാടാക്കിയ വാഹനം ഒഴിവാക്കി സ്വന്തമായി ഏർപ്പാടാക്കിയ കാറിലാണ് ഇയാൾ പണം കൊണ്ടുപോയതെന്ന് തുടർന്നു നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ഒഴിവാക്കിയാണ് ഇയാൾ എസ്കോർട്ട് ഡ്യൂട്ടിക്ക് പോയത്. ഇതിനിടെ പണം കൊണ്ടുപോയ വാഹനം പഞ്ചറായി. തുടർന്ന് തെലങ്കാന പോലീസും ആർഡിഒയും സ്ഥലത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥൻ വരുത്തിയ സുരക്ഷാ വീഴ്ചയെ കുറിച്ച് മനസിലായത്. ഇതോടെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.