പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ തൊടുപുഴ സ്വദേശി മുഹമ്മദ് യാസിർ, ആലപ്പുഴ സ്വദേശി അബ്ദുൾ റാസിഖ് എന്നിവരെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്നാണ് പിടികൂടിയത്. ഇരുവരിൽ നിന്നും 50 കിലോ കഞ്ചാവ് കണ്ടെത്തി. ഇരുവരും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള രണ്ട് മൊത്തവിതരണക്കാരുടെ ഇടനിലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ് ഇരുവരും കഞ്ചാവ് കടത്തിയത്.
എറണാകുളത്ത് കഞ്ചാവെത്തിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഇത്തവണത്തെ ദൗത്യം. കഞ്ചാവ് ഇവിടെ എത്തിച്ചാൽ 50,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഈ തുക ഉപയോഗിച്ച് മുമ്പുള്ള മൂന്ന് കേസുകളിൽ പിഴയൊടുക്കി സ്വതന്ത്രനാകാം എന്ന നിഗമനത്തിലായിരുന്നു മുഹമ്മദ് യാസിർ. എന്നാൽ സഹോദരിയുടെ വിവാഹത്തിന് വേണ്ടിയുള്ള പണത്തിനായാണ് അബ്ദുൾ റാസിഖ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മൊത്തക്കച്ചവടക്കാർ ഏർപ്പാടാക്കിയ 50 കിലോ കഞ്ചാവ് ട്രെയിനിന്റെ റിസർവേഷൻ കംപാർട്ട്മെന്റിൽ എത്തിച്ചു. 25 കിലോ വീതം എറണാകുളത്ത് എത്തിക്കാനായിരുന്നു ഇരുവർക്കും ലഭിച്ച നിർദ്ദേശം. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.