അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീദ് മാർട്ടിനും യുഎസിന്റെ ബഹിരാകാശ സംഘടനയായ നാസയും ചേർന്ന് നിർമ്മിച്ച സൂപ്പർസോണിക് വിമാനമാണ് എക്‌സ്-59. പരീക്ഷണ വിമാനമായ ഈ സൂപ്പർസോണിക് എയർക്രാഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് നാസ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. വ്യോമമേഖലയിൽ നിർണ്ണായക ചുവടുവയ്പ്പാണ് എക്‌സ്-59ലൂടെ യാഥാർത്ഥ്യമായതെന്ന് നാസ വിലയിരുത്തുന്നു. ലോക്ക്ഹീദ് മാർട്ടിന്റെ കാലിഫോർണിയയിലുള്ള ഫാക്ടറിയിലാണ് വിമാനം അവതരിപ്പിച്ചത്.
ശബ്ദത്തേക്കാൾ 1.4 മടങ്ങ് വേഗത്തിൽ എക്‌സ്-59ന് സഞ്ചരിക്കാൻ കഴിയാം. മിന്നൽവേഗത്തിൽ (മണിക്കൂറിൽ 1488 കി.മീ) പറക്കാൻ വിമാനത്തെ പ്രാപ്തമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപവും ഭാവവും. നേരത്തെ ഇത്തരം സവിശേഷതകളോടെ നിർമ്മിച്ച എയർക്രാഫ്റ്റുകൾ വലിയ ശബ്ദമലിനീകരണം സൃഷ്ടിച്ചിരുന്നു. എന്നാൽ നാസയുടെ എക്‌സ്-59 ഇക്കാര്യത്തിൽ മികച്ചതാണ്. ഈ വർഷം അവസാനത്തോട് കൂടിയോ അടുത്ത വർഷം ആദ്യമോ ആകും വിമാനത്തിന്റെ പ്രഥമ പറക്കലെന്നാണ് റിപ്പോർട്ട്.
എക്‌സ്-59ൽ ഒരു പൈലറ്റിനെ മാത്രമേ ആവശ്യമുള്ളൂ. 99.7 അടി നീളവും 29.5 അടി വീതിയുമുള്ള ഒറ്റ എഞ്ചിൻ വിമാനമാണിത്. 55,000 അടി ഉയരത്തിൽ പറക്കാൻ വിമാനത്തിന് കഴിയും. പരീക്ഷണ പറക്കൽ പൂർത്തിയായാൽ അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലൂടെ വിമാനം പറത്താനാണ് നാസയുടെ തീരുമാനം. സൂപ്പർസോണിക് വിമാനയാത്രയെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്രദമാക്കുകയാണ് ദൗത്യന്റെ പ്രധാന ലക്ഷ്യം.