മുംബൈ: കഴിഞ്ഞ പത്ത് വർഷത്തിനിടെ മഹാരാഷ്‌ട്രയിൽ 62 നരഭോജി കടുവകളെ പിടികൂടിയതായി വനംവകുപ്പ്. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ, ഗഡ്ചിരോളി ജില്ലകളിൽ നിന്നാണ് കടുവകളെ പിടികൂടിയത്. വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥ നശിക്കുന്നതും വനമേഖലയിലേക്ക് മനുഷ്യർ അതിക്രമിച്ച് കയറുന്നതുമാണ് കടുവയുടെ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
സംസ്ഥാന വനംനകുപ്പിന്റെ ഭാഗമായ തഡോബ അന്ധാരി ടൈഗർ റിസർവിലെ 15 അംഗ റാപ്പിഡ് റെസ്‌പോൺസ് ടീം പത്ത് വർഷമായി കടുവകളെ പിടികൂടുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. നിരവധി വെല്ലുവിള നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടുവയെ പിടികൂടാനുള്ള സംഘത്തിന്റെ ദൗത്യം നടക്കുന്നത്.
35 ആൺകടുവകളും 27 പെൺകടുവകളും ഉൾപ്പെടെ 62 നരഭോജി കടുവകളെയാണ് വനംവകുപ്പ് ഇതുവരെ പിടികൂടിയത്. എട്ട് പുലികളെയും പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വനമേഖലകളിൽ കടുവകളുടെ ആക്രമണങ്ങൾ തുടർക്കഥയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വനമേഖലകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.