പാറ്റ്ന: ബീഹാറിലെ പൂർണിയ ജില്ലയിലെ 15 കാരിയെ കൊന്ന് കെട്ടിതൂക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് തയ്യൂബ്, നസീർ ഖാൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ കാമുകനായ മുഹമ്മദ് തയൂബും സുഹൃത്തും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
അമൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഡിസംബർ 28ന് രാവിലെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊപലാതകമാണെന്ന സൂചനകൾ ലഭിച്ചതൊടെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്നാണ് ഇരുവും അറസ്റ്റിലായത്.
മുഹമ്മദ് തയ്യൂബും കൊല്ലപ്പെട്ട പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്യുന്ന തയൂബ് പെൺകുട്ടിയെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം നടത്തിയത്. ഇതിനായി ഇയാൾ ഡിസംബർ 28ന് സുഹൃത്ത് നസീർഖാനുമായി ഗ്രാമത്തിലെത്തി. തുടർന്ന് പെൺകുട്ടിയെ ആളില്ലാത്ത സ്ഥലത്ത് വിളിച്ച് വരുത്തി അപായപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഡൽഹിയിലേക്ക് മടങ്ങി.
പെൺകുട്ടിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് തയൂബിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.