ന്യൂഡൽഹി: വിമാനം വൈകിയതിനെ തുടർന്ന് റൺവേയ്‌ക്ക് സമീപം യാത്രക്കാർ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ നിയമനടപടി. വീഴ്ച വരുത്തിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി. ഇൻഡിഗോയ്‌ക്ക് 1.2 കോടി രൂപയും വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ.
ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (BCAS) ചേർന്നാണ് പിഴ ചുമത്തിയത്. ഇൻഡിഗോയ്‌ക്ക് 1.2 കോടി രൂപയും മുംബൈ വിമാനത്താവളത്തിന് 60 ലക്ഷം രൂപയുമാണ് BCAS ചുമത്തിയ പിഴ. അടുത്ത കാലത്ത് ഒരു വിമാന കമ്പനിക്ക് കിട്ടിയ ഏറ്റവും വലിയ പിഴയാണിത്. ഡിജിസിഎ 30 ലക്ഷം രൂപയാണ് മുംബൈ എയർപോർട്ടിന് ചുമത്തിയത്.
ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 6E 2195 എന്ന ഇൻഡിഗോ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. ഇവിടെ കാത്തിരുന്ന് അക്ഷമരായ യാത്രക്കാർ ഒടുവിൽ റൺവേയ്‌ക്ക് സമീപമുള്ള ടർമാക്കിൽ ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് എയർലൈൻ കമ്പനിക്കും വിമാനത്താവളത്തിനും പിഴ ലഭിച്ചത്.