ആവശ്യമുള്ളപ്പോഴെല്ലാം ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് ഒരു തങ്ങളുടെ രാജ്യം ഒരു പരിധിയും വയ്ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളായ പാകിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി നിലപാട് വ്യക്തമാക്കിയത്.
” ഇറാനെ ഭീഷണിപ്പെടുത്താനാണ് ആരുടെയെങ്കിലും നീക്കമെങ്കിൽ അവിടെയെല്ലാം ഞങ്ങൾ പ്രതികരിക്കും. ലോകത്തിലെ വലിയ മിസൈൽ ശക്തികളിലൊന്നാണ് ഇറാൻ. ഭീഷണിപ്പെടുത്താനാണ് ഭാവമെങ്കിൽ തുടർന്നുള്ള പ്രതികരണവും അതിന് അനുസരിച്ച് ഉള്ളതായിരിക്കും. അതിർത്തി കടന്ന് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാകിസ്താന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നും” മുഹമ്മദ് റെസ വ്യക്തമാക്കി.
ഇറാനിലെ കെർമാനിൽ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിന് പിന്നാലെ ഇറാഖിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇറാനിലെ പോലീസ് സ്റ്റേഷനിൽ ജെയ്ഷെ അൽ-അദൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം സുന്നി ഭീകര സംഘടനയായ ജയ്ഷ് അൽ അദൽ ഏറ്റെടുത്തതിന് പിന്നാലെയാണ് ബലൂചിസ്ഥാനിലെ ഇവരുടെ പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയത്.