ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാകും സുപ്രധാന വിധി പ്രസ്താവിക്കുക.
2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് പിഎഫ്ഐ ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല.
വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
കേസിൽ 15 പിഎഫ്ഐ ഭീകരരാണ് വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈ.എസ്പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.
പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് രൺജിത്ത് ശ്രീനിവാസനെ കൊല്ലണമെന്ന ഉദ്ദേശ്യം വളരെ നേരത്തേ തന്നെയുണ്ടായിരുന്നു. ഇതിനായി വിപുലമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികൾ നടത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്. ഡിസംബർ 18-ന് പ്രതികൾ ഒത്തുകൂടുകയും രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തണമെന്ന് പദ്ധതിയിടുകയും ചെയ്തു. അർദ്ധരാത്രി രൺജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ ആറ് മണിയോടെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്