പത്തനംതിട്ട: ഹാജർ രേഖപ്പെടുത്തിയ ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയതായി പരാതി. സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ മൂന്ന് തൊഴിലുറപ്പ് സംഘങ്ങളിലെ 40 ഓളം തൊഴിലാളികളാണ് മനുഷ്യച്ചങ്ങലക്ക് പോയത്.
പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ തൊഴിലുറപ്പ് സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. തൊഴിലാളികൾ ഹാജർ രേഖപ്പെടുത്തി ജോലി ആരംഭിച്ച ശേഷം സിപിഐഎം പ്രവർത്തകരെത്തി ഇവരെ നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ തൊഴിലിടം ശൂന്യമായി കിടക്കുന്നതാണ് കണ്ടത്.
കാര്യമറിയാനായി ഉദ്യോഗസ്ഥർ മേട്രേലിനെ ഫോണിൽ വിളിച്ച് വിശദീകരണം തേടി. ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.