കൊൽക്കത്ത: ഇൻഡി മുന്നണിക്കുള്ളിലെ സഖ്യകക്ഷികൾ തമ്മിലുള്ള കലഹം രൂക്ഷമാകുന്നു. ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും, ഒരിക്കലും അവരെ അംഗീകരിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന സർവ വിശ്വ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
” ഇൻഡി മുന്നണി യോഗത്തിൽ ഓരോ തവണ പങ്കെടുക്കുമ്പോഴും, ഇടതുപക്ഷം ആ സഖ്യത്തെയാകെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. കഴിഞ്ഞ 34 വർഷമായി ഇടതുപക്ഷത്തോട് തൃണമൂൽ പോരാടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവരോട് ഇനിയും യോജിക്കാൻ കഴിയില്ല. പല രീതിയിൽ അപമാനങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നിട്ടും ഇൻഡി മുന്നണിയുടെ മീറ്റിംഗുകളിൽ അതെല്ലാം സഹിച്ച് കൊണ്ട് പങ്കെടുക്കുന്നുണ്ടെന്നും” മമത പറഞ്ഞു.
അർഹമായ പ്രാധാന്യം നൽകിയില്ലെങ്കിൽ ബംഗാളിലെ 42 സീറ്റുകളിലും സ്വതന്ത്രമായി മത്സരിക്കുമെന്ന് കഴിഞ്ഞ തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. ഈ നിലപാട് ഉറച്ചതാണെന്നും, സീറ്റ് വിഭജനത്തിൽ കൃത്യമായ കാഴ്ചപ്പാട് ഉണ്ടെന്നും മമത പറയുന്നു. ” ബിജെപിക്കെതിരെ പോരാടാനും അവർക്കെതിരെ മത്സരിക്കാനുമുള്ള അടിത്തറ തൃണമൂൽ കോൺഗ്രസിനുണ്ട്. എന്നാൽ സീറ്റ് വിഭജനത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് അവർ കേൾക്കാൻ തയ്യാറാകുന്നില്ല. നിങ്ങൾക്ക് ബിജെപിക്കെതിരെ മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ അവർക്ക് സീറ്റുകൾ വിട്ടു കെടുത്താൽ മതിയാകുമെന്നും” മമത പരിഹസിച്ചു.