2024 ജനുവരി 29, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സർസംഘചാലകും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പ്രൊഫ. രാജേന്ദ്രസിംഗിന്റെ ജന്മവാർഷികം. ഗ്രാമങ്ങളിൽ വിദ്യാഭ്യാസം എത്തിക്കാനും പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കാനും അക്ഷീണം പ്രവർത്തിച്ച, അതിനായി മറ്റുള്ളവരെ പ്രചോദിപ്പിച്ച രാജേന്ദ്രസിംഗ് എന്ന രജ്ജുഭയ്യയുടെ 104-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരവോടെ സ്മരിക്കുകയാണ് രാഷ്‌ട്രം.
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ജ്വാലാ ദേവിയുടെയും ബൽബീർ സിംഗിന്റെയും മകനായി 1922 ജനുവരി 29 നായിരുന്നു രജ്ജു ഭയ്യയുടെ ജനനം. ഉന്നാവോയിൽ നിന്നാണ് രജ്ജു ഭയ്യ മെട്രിക്കുലേഷൻ നേടിയത്. ശേഷം മോഡേൺ സ്‌കൂളിലും നൈനിറ്റാളിലെ സെന്റ് ജോസഫ് കോളേജിലും പഠിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ബിഎസ്‌സി, എംഎസ്‌സി, പിച്ച്ഡി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രൊഫസറായും വിഭാഗം മേധാവിയായും ജോലി ചെയ്തിരുന്ന അദ്ദേഹം 1960-കളുടെ മധ്യത്തിൽ തന്റെ ജീവിതം ആർഎസ്എസിനായി സമർപ്പിക്കുകയായിരുന്നു.
ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ സി.വി. രാമന്റെ പ്രിയ ശിഷ്യനായിരുന്ന രാജേന്ദ്രസിംഗ് ഭാരതത്തിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന ന്യൂക്ലിയർ ഫിസിക്‌സ് വിദഗ്ധരിൽ ഒരാൾ കൂടിയായിരുന്നു. ലാളിത്യത്തിന് ഉടമയായ അദ്ദേഹത്തെ സഹപ്രവർത്തകർ സ്‌നേഹത്തോടെ വിളിച്ചിരുന്നത് രജ്ജു ഭയ്യ എന്നായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ രജ്ജുഭയ്യ സജീവമായിരുന്നു, ഈ സമയത്താണ് അദ്ദേഹം ആർഎസ്എസുമായി അടുക്കുന്നത്. അന്നുമുതൽ സംഘം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ചു. 1966-ൽ സർവകലാശാലയിലെ ഉദ്യോഗം രാജിവച്ച അദ്ദേഹം ശേഷം പ്രാന്ത പ്രചാരകായി നിയോഗിക്കപ്പെട്ടു.
അടിയന്തരാവസ്ഥ കാലയളവിൽ ഇന്ദിരാ ഭരണകൂടത്തിനെതിരായ ജനാധിപത്യ പോരാട്ടങ്ങളെ ദേശീയ തലത്തിൽ നിയന്ത്രിച്ചിരുന്ന സംഘകാര്യകർത്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1980 ലാണ് രജ്ജുഭയ്യ സർകാര്യവാഹായി ചുമതലയേൽക്കുന്നത്. ശേഷം ബാലാസഹേബ് ദേവറസ്ജിയുടെ പിൻഗാമിയായി 1994-ൽ സർസംഘചാലകായി നിയോഗിക്കപ്പെട്ടു. സംഘത്തിനും രാജ്യത്തിനും നിർണായകമായ ആറ് വർഷങ്ങൾ അദ്ദേഹം ആർഎസ്എസ് സർസംഘചാലകനായി പ്രവർത്തിച്ചു.
അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവരെ കൂടാതെ പ്രത്യയശാസ്ത്ര പരിധികൾക്കപ്പുറം രാഷ്‌ട്രീയ നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിത്വമാണ് രജ്ജുഭയ്യ. മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹദൂർ ശാസ്ത്രി, ചന്ദ്രശേഖർ, വി.പി. സിംഗ് എന്നിവരുമായി അടുത്ത വ്യക്തിബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 2000-ൽ അനാരോഗ്യം കാരണം അദ്ദേഹം ചുമതല ഒഴിഞ്ഞു. പകരം കെ.എസ്. സുദർശനെ സർസംഘചാലകായി നിയോഗിച്ചു. 2003 ജൂലൈ 14-ന് മഹാരാഷ്‌ട്രയിലെ പൂനെയിലെ കൗശിക് ആശ്രമത്തിൽ വച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
സ്വദേശി, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുക എന്ന ആശയത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു രജ്ജു ഭയ്യ. ഗ്രാമവികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഗ്രാമങ്ങളെ പട്ടിണി രഹിതവും രോഗരഹിതവുമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗ്രാമങ്ങളിൽ വിദ്യാഭ്യാസമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം സ്വയംസേവകരെ പ്രചോദിപ്പിച്ചു. ഭാരതത്തിന് പുറത്തേക്ക് സംഘ പ്രവർത്തനം വ്യാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാര്യകർത്താവ് കൂടിയാണ് രാജേന്ദ്ര സിംഗ്.