ലക്നൗ: പതിറ്റാണ്ടുകൾക്കിപ്പുറം ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ സുപ്രധാന വിധിയിൽ ആശ്വാസം കണ്ടെത്തുകയാണ് വിശ്വാസ സമൂഹം. തർക്ക മന്ദിരത്തിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശം പുഃനസ്ഥാപിക്കപ്പെട്ടുവെന്നും ചരിത്രപരമായ തീരുമാനമാണ് ഇതെന്നുമാണ് പ്രമുഖ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ പറഞ്ഞത്.
നൂറ്റാണ്ടുകളായി ഹിന്ദുക്കൾ ജ്ഞാൻവാപിയിൽ പൂജകൾ നടത്തിയിരുന്നു. 1993-ൽ മുലായം സിംഗ് സർക്കാരാണ് ബാരിക്കേഡുകളും ഇരുമ്പ് വേലികളും സ്ഥാപിച്ച് ഹൈന്ദവരെ പ്രാർത്ഥനകളിൽ നിന്നും പൂജകളിൽ നിന്നും വിലക്കിയത്. വാരാണസി ജില്ലാ കോടതിയുടെ വിധി വന്നതോടെ പ്രാർത്ഥിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസിന്ഡറെ പ്രസിഡൻ്റാണ് ഹരി ശങ്കർ ജെയിൻ. രണ്ട് ദശകത്തോളമായി ഹിന്ദു മഹാസഭയ്‌ക്ക് വേണ്ടി കേസ് നടത്തുന്നു.
തർക്ക മന്ദിരത്തിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താൻ അനുമതി നൽകിയിട്ടുള്ളത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പൂജ നടത്തുന്നവർക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും വാരാണസി ജില്ലാ കോടതി നിർദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ക്രമീകരണം ഒരുക്കാനാണ് കോടതി നിർദേശം. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോർഡിന് തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്.