ന്യൂഡൽഹി: പത്ത് വർഷങ്ങൾക്ക് മുമ്പുള്ള റെയിൽവേ മേഖല പൂർണമായും അവഗണനയുടെ പട്ടികയിലായിരുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2014-ന് മുമ്പ് റെയിൽവേ ഗതാഗത മേഖലയെ പുരോഗതിയിലേക്ക് നയിച്ചിരുന്നില്ലെന്ന് അദ്ദേഹം പരാമർശിച്ചു. റെയിൽ ഗതാഗതത്തിന്റെ വളർച്ചയ്‌ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. മികച്ച വിഹിതം ഇത്തവണത്തെ ബജറ്റിലൂടെ റെയിൽവേയ്‌ക്ക് സ്വന്തമായെന്ന് റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.
‘ ഇന്ത്യൻ റെയിൽവേ സാധരണക്കാരുടെ ഗതാഗത മാർഗ്ഗമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് റെയിൽവേ.പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം റെയിൽ ഗതാഗതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ റെയിൽവേയിൽ 26,000 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു.
2024-ൽ 5,500 കിലോമീറ്റർ കൂടി പുതിയ ട്രാക്കുകൾ നിർമ്മിക്കും. കഴിഞ്ഞ വർഷം 5,000 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചിരുന്നു. ട്രാക്കുകളുടെ ശേഷി വർദ്ധിപ്പിക്കാതെ പുതിയ ട്രെയിനുകൾ എങ്ങനെ സർവീസ് നടത്തുമെന്ന് മനസിലാക്കിയ പ്രധാനമന്ത്രി ഇക്കാര്യത്തിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു.’ 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 2.25 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.