ന്യൂഡൽഹി: ട്രെയിൻ അപകടങ്ങളിൽ നിന്നും സംരക്ഷണമൊരുക്കുന്നതിനായി തദ്ദേശീയമായി നിർമ്മിച്ച ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമായ കവച്ച് വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൗത്ത് സെൻട്രൽ റെയിൽവേയിൽ 1,465 റൂട്ടുകളിലായി 139 ലോക്കോമോട്ടീവുകളിലും കവച്ച് വിന്യസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ ചോദ്യങ്ങളിൽ പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകളിൽ കവച്ച് ടെൻഡറുകൾ നൽകിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കവച് നടപ്പിലാക്കുന്നതിനായി 798.98 കോടി രൂപയിൽ 321.85 കോടി രൂപ റെയിൽവേ വിനിയോഗിച്ചതായി കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു. കണക്കുകൾ പ്രകാരം സാമ്പത്തിക വർഷത്തെ ഫണ്ടിന്റെ 40 ശതമാനത്തിലധികമാണ് വിനിയോഗിച്ചിരിക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമാണ് കവച്. അപകടങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ ഒഴിവാക്കുന്നതിനും കവച് സഹായിക്കുന്നു. 3,040 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും 269 ടെലികോം ടവറുകളും 186 സ്റ്റേഷൻ ഉപകരണങ്ങളും റെയിൽവേ സജ്ജീകരിച്ചിട്ടുണ്ട്.