ന്യൂഡൽഹി: രാജ്യത്തെ മറ്റ് പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ലഭിക്കുന്ന മികച്ച അന്തരീക്ഷം ശബരിമലയിലും ഉണ്ടാകണമെന്ന് സുപ്രീംകോടതി. ദർശനത്തിനായി സുവർണക്ഷേത്രത്തിലുൾപ്പെടെ മികച്ച ക്രമീകരണങ്ങളാണ് ഭരണാധികാരികൾ ഒരുക്കുന്നത്. അത് ശബരിമലയിലെ ഭക്തർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നവർ കാണണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാസ്റ്റർ പ്ലാൻ രൂപീകരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ.കെ രമേശ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നീരിക്ഷണം.
അമർനാഥ് ക്ഷേത്രത്തിലേത് പോലെ ശബരിമലയിലും രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനമെടുക്കേണ്ടത് കേരളാ ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്തിന്റെയും കെ.വി വിശ്വനാഥിന്റെയും നിരീക്ഷണം. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ഹൈക്കോടതിക്ക് ഉണ്ടാകുമെന്നും ദേവസ്വം കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് തന്നെയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും അപര്യാപ്തത മൂലം മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തർ ക്ലേശങ്ങൾ അനുഭവിക്കുന്നത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ തിരുപ്പതി, വൈഷ്‌ണോദേവി, സുവർണ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും ദർശനത്തിനും മികച്ച ക്രമീകരണങ്ങളാണ് ഭരണകൂടം ഒരുക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് വിശദമായി പഠിക്കണമെന്നും ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു.