ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ലെന്നും യോവ് ഗാലന്റ് പരിഹസിച്ചു. ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോവ് ഗാലന്റ് ഇക്കാര്യം പറഞ്ഞത്.
” ഗാസയിൽ നേതാവായിരുന്ന യഹിയ ഇന്ന് ഒളിച്ചോടിയ ഒരു തീവ്രവാദിയായി മാറിയിരിക്കുകയാണ്. ഒരു ഒളിത്താവളങ്ങളിൽ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് അയാൾ മാറിക്കൊണ്ടേ ഇരിക്കുകയാണ്. പേടിച്ചോടുന്ന ഒരു തീവ്രവാവാദിയാണ് യഹിയ. ഹമാസിലെ തന്റെ അനുയായികളുമായി അയാൾക്ക് ഇപ്പോൾ ആശയവിനിമയം നടത്താനാകുന്നില്ലെന്നുമാണ്” ഗാലന്റ് പറഞ്ഞത്. എന്നാൽ യഹിയ സിൻവാർ ഇപ്പോൾ എവിടെ ആണെന്നതിനെ കുറിച്ച് ഇസ്രായേൽ സേനയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം യോവ് ഗാലന്റ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഹമാസിലുള്ള പകുതിയിലധികം തീവ്രവാദികളെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതായി ഇസ്രായേൽ അവകാശപ്പെട്ടു. പോരാട്ടത്തിൽ പൂർണമായ വിജയം നേടുമെന്നും, മാസങ്ങൾക്കുള്ളിൽ തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ” ഈ പോരാട്ടം വർഷങ്ങൾ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല. മാസങ്ങൾക്കുള്ളിൽ തന്നെ ഇത് അവസാനിക്കും. ഹമാസ് ഭീകരരെ പരാജയപ്പെടുത്തി ഇസ്രായേൽ സൈന്യം വിജയകരമായി മുന്നോട്ട് പോവുകയാണെന്നും” നെതന്യാഹു പറഞ്ഞു.