ടെൽഅവീവ്: ഹമാസിനെതിരായ പോരാട്ടം താത്കാലികമായി അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി ഖത്തർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
” ബന്ദികളുടെ മോചനം ഉൾപ്പെടുത്തി തയ്യാറാക്കിയ കരാറിന് ഹമാസിന് നിന്ന് മറുപടി ലഭിച്ചു. ഇതിൽ പല രീതിയിലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അനുകൂലമായ മറുപടിയാണ് ഹമാസ് നൽകിയിരിക്കുന്നത്” മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും തങ്ങളുടെ മറുപടി കൈമാറിയതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് പാരീസിൽ വച്ചാണ് ഇസ്രായേൽ, ഈജിപ്ത്, ഖത്തർ എന്നിവരുൾപ്പെട്ട മധ്യസ്ഥ ചർച്ചകൾ നടന്നത്. ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളാണ് ഹമാസിന് കൈമാറിയത്. ഈ കരാറിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും എന്നാൽ ഹമാസിന്റെ മറുപടി എന്താകുമെന്നതിൽ ഉറപ്പ് പറയാനാകില്ലെന്നുമാണ് ഖത്തർ പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തുമെന്ന് ആന്റണി ബ്ലിങ്കനും അറിയിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം അഞ്ചാം വട്ടമാണ് ബ്ലിങ്കൻ ഇസ്രായേലിലേക്ക് പോകുന്നത്. ” യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാർ അനിവാര്യമാണ്. ഇനിയും ധാരാളം കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായിട്ടുണ്ട്. അത് നേടിയെടുക്കാൻ പരിശ്രമം തുടരും. പ്രദേശത്തെ സമാധാനം, ബന്ദികളുടെ മോചനം, സഹായങ്ങൾ കൈമാറുന്നത് തുടങ്ങിയ കാര്യങ്ങൾ കരാർ വഴി സാധ്യമാകും. എല്ലാവർക്കും പ്രയോജനകരമായ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും” ആന്റണി ബ്ലിങ്കൻ പറയുന്നു.