അദ്ധ്വാനിക്കാനായി ആരോഗ്യം അനുവദിക്കാത്തവർക്ക് ആശ്രയമാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും. എന്നാൽ സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് മലയാളികൾക്ക് പെൻഷൻ കിട്ടാക്കനിയാണ്. സദാ സമയവും കേന്ദ്രത്തിനെ കുറ്റം പറയാൻ മാത്രം ഉത്സാഹം കാണിക്കുന്ന ധനമന്ത്രിയും അതിന് സമ്മതം മൂളാനായി മറ്റുള്ളവരും എന്ന അവസ്ഥയാണ് ഇന്ന്.
വാർദ്ധക്യകാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരി റോഡരികിൽ കസേരയിട്ട് ഇരുന്ന് പ്രതിഷേധിക്കുന്ന നെഞ്ചുലയ്ക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ കറുപ്പ് പാലം റോഡരികിൽ താമസിക്കുന്ന പൊന്നമ്മയെന്ന വൃദ്ധയാണ് റോഡരികിലിരുന്ന് പ്രതിഷേധിച്ചത്.
ഏകദേശം രണ്ട് മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടു. ജീവിക്കാൻ വകയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വേറിട്ട സമരമുറ. കൂലിപ്പണിക്കാരനായ മകന്റെ ആശ്രയത്തിൽ കഴിയുന്ന ആ അമ്മയ്ക്ക് ഇതല്ലാതെ വേറെ മാർഗമില്ലായിരുന്നു. വിവരമറിഞ്ഞ വണ്ടിപ്പെരിയാർ പോലീസ് സംഭവസ്ഥലത്തെത്തി. അധികൃതരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് പൊന്നമ്മയെ അനുനയിപ്പിച്ചു.
ഇത്തവണത്തെ ബജറ്റിലും പെൻഷന് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ക്ഷേമ പെൻഷൻ തുകയിൽ വർദ്ധനവ് വരുത്തിയിട്ടില്ലെങ്കിലും കൃത്യമായി പെൻഷൻ നൽകാമെന്ന വാഗ്ദാനം ധനമന്ത്രി നൽകിയിട്ടുണ്ട്. ഇത് എത്രമാത്രം പ്രാവർത്തികമാക്കുമെന്ന് കണ്ടറിയേണ്ടത് തന്നെയാണെന്നാണ് ജനം പറയുന്നത്.