ചെന്നൈ: പോക്സോ കേസിൽ ഭർത്താവിനെ കുടുക്കിയ ഭാര്യക്ക് എട്ടിന്റെ പണി. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കള്ള കേസിൽ ആറ് വർഷത്തിന് ശേഷം ഭാര്യക്ക് അഞ്ച് വർഷം തടവും 60,000 രൂപയും ശിക്ഷ വിധിച്ച് പോക്സോ കോടതി. ചെന്നൈയിലാണ് സംഭവം.
നിരപരാധിയായ യുവാവിന്റെ ആറ് വർഷത്തെ നിയമപോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം വിരാമമായത്. വ്യാജ വൈദ്യ പരിശോധന റിപ്പോർട്ടും സ്കാൻ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചായിരുന്നു യുവതി ഭർത്താവിനെ കുടുക്കിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന ലാബിലാണ് വ്യാജ രേഖകൾ തയ്യാറാക്കിയതെന്ന് കോടതി കണ്ടെത്തി. ലാബ് സെന്ററിലെ ജീവനക്കാരൻ മൊഴി മാറ്റിയതായും പോക്സോ കോടതി കണ്ടെത്തി.
പെൺകുട്ടിയുടെ മൊഴിയും കേസിൽ നിർണായകമായി. മകളെ കരുവാക്കി ഭർത്താവിൽ നിന്നും വിവാഹമോചനം ലഭിക്കാനായാണ് ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കിയതെന്നും കോടതി കണ്ടെത്തി. ചെന്നൈ പോക്സോ കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്.