ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാക്കളുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അഴിമതിക്കെതിരെ ശബ്ദമുയർത്തിയവർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 17-ന് അരവിന്ദ് കെജ്‌രിവാൾ ഹാജരാകണമെന്ന് ഡൽഹി കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഠാക്കൂറിന്റെ വിമർശനം. ഡൽഹി മുഖ്യമന്ത്രി കോടതിയിൽ ഹാജരാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കോടതിയുടെ മുമ്പിലെങ്കിലും താങ്കൾ സത്യം വെളിപ്പെടുത്തണമെന്നും ഠാക്കൂർ പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയെ സമീപിച്ചത്. തുടർച്ചയായി അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‌രിവാൾ തയ്യാറാകാത്ത സാഹചര്യത്തിലാണിത്.