തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആനക്കോട്ടയിൽ ആനകളെ തല്ലിച്ചതച്ച് പാപ്പാൻമാർ. സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി. ആനകളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പാപ്പൻമാർക്കെതിരെ എരുമപ്പെട്ടി വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂന്ന് പാപ്പൻമാരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ഭഗവാന്റെ തിടമ്പേറ്റുന്ന ആനകളെയാണ് ക്രൂരമായി മർദ്ദിച്ചത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഗുരുവായൂരപ്പന് സമർപ്പിച്ച കൊമ്പൻ കൃഷ്ണ ഉൾപ്പെടയുള്ള ആനകളെയാണ് പാപ്പൻമാർ മർദ്ദിച്ചത്. പിന്നാലെ കൃഷ്ണആനയുടെ പാപ്പൻമാരായ ശരത്, ബിബിൻ, ഹരി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച ആനകൾക്കാണ് ക്രൂര മർദ്ദനമേറ്റതെന്നാണ് വിവരം. വടികൊണ്ട് ആനയുടെ പിൻഭാഗത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് പുറത്തുവന്നത്. കിടക്കുന്ന സമയത്ത് തിരിയാനായി വാലിൽ ശക്തിയായി അടിക്കുന്നു. ഇതിനിടെ ആന ചിന്നം വിളിക്കുകയും ചെയ്യുന്നു. ഒരു മാസം മുൻപ് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് ദേവസ്വം അധികൃതർ നൽകുന്ന വിശദീകരണം.