ന്യൂഡൽഹി: കന്യാകുമാരിയിൽ തായ് അമാവാസിയുടെ ഭാഗമായി പ്രാർത്ഥന നടത്തി പതിനായിരങ്ങൾ. തായ് അമാവാസി ദിനത്തോടനുബന്ധിച്ച് പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും പൂജകൾ നടത്തുന്നതിനും നിരവധി പേരാണ് കന്യാകുമാരിയിലെത്തിയത്.
പൂർവ്വികരെ ഓർമ്മിക്കുന്നതിനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനുമാണ് തായ് അമാവാസി അല്ലെങ്കിൽ മൗനി അമാവാസി ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ മൗനി അമാവാസിയായാണ് ഈ ദിവസം അറിയപ്പെടുന്നത്. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ഭക്തർ തങ്ങളുടെ പൂർവ്വികർക്കായി പൂജ നടത്തി.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ അതിരാവിലെ തന്നെ നിരവധി പേർ ഗംഗാനദിയിൽ പുണ്യം സ്നാനം നടത്തി. അയോദ്ധ്യയിലെ സരയൂഘട്ടിലും ജനങ്ങൾ പുണ്യസ്നാനം നടത്തി. മൗനി അമാവാസിയോടനുബന്ധിച്ച് വാരണാസിയിൽ ഭക്തർ പ്രാർത്ഥന നടത്താനെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഹരിദ്വാറിൽ പ്രാർത്ഥന നടത്തുകയും പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്തു.