ആലപ്പുഴ: മത ഭീകരവാദികളെ കൂച്ചുവിലങ്ങിടാൻ നരേന്ദ്ര മോദിയുടെ സർക്കാരിനെ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് ആയിരുന്നെങ്കിൽ ഭീകരവാദികൾക്ക് പരവതാനി വിരിക്കുമായിരുന്നെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായിയുടെ ഗ്യാരന്റി ആളുകളെ പറ്റിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ പദയാത്രയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മത ഭീകരവാദികളെ കൂച്ചുവിലങ്ങിടാൻ ഇവിടെ ഒരേ ഒരു സർക്കാരേയുള്ളൂ, നരേന്ദ്ര മോദിയുടെ സർക്കാർ. മോദിയുടെ ഗ്യാരന്റി ഭീകരവാദികളെ അടിച്ചമർത്തും എന്നുള്ളതാണ്. അത് കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും അടിച്ചമർത്തും. നരേന്ദ്ര ദാമോദർദാസ് മോദിയും അമിത്ഷായുമൊന്നും ഭീകരവാദികളെ തലപൊക്കാൻ അനുവദിക്കില്ല. ഇൻഡി മുന്നണി ആയിരുന്നെങ്കിൽ അവർക്ക് പരവതാനി വിരിക്കും. ഭീകരവാദികളെ നിരോധിക്കില്ലായിരുന്നു. കർണാടകയിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ബിജെപി സർക്കാർ മാറിയതും മദനി തിരിച്ചു വന്നു. ഇതാണ് കോൺഗ്രസ് പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യുന്നത്.
ബിജെപിയുടെ ഉറപ്പ് അതല്ല, കശ്മീരിൽ 370-ാം വകുപ്പ് എടുത്ത് മാറ്റുമ്പോൾ ഇവിടെ ചിലർ പറഞ്ഞു കശ്മീർ കത്തി ചാമ്പലാകുമെന്ന്. കലാപങ്ങൾ ഉണ്ടാകുമെന്ന്. എന്നാൽ, ഒന്നും സംഭവിച്ചില്ല. കശ്മീർ ഇപ്പോഴും സമാധാനപരമായി നിൽക്കുകയാണ്. ഇന്ന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സഞ്ചാരികൾ പോകുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് കാശ്മിർ. അത് ജമ്മുകശ്മിർ ശാന്തമായതുകൊണ്ടാണ്.
മോദിയുടെ ഗ്യാരന്റി പിണറായി വിജയന്റെ പോലൊരു ഗ്യാരന്റിയല്ല. പിണറായിയുടെ ഗ്യാരന്റി ആളുകളെ പറ്റിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന ഗ്യാരന്റിയാണ്. എല്ലാം ശരിയാകുമെന്ന് പറയുന്നതല്ലാതെ പ്രാവർത്തികമാകുന്നില്ല. കേരളത്തിൽ പാവപ്പെട്ടവരെ ആന ചവിട്ടി കൊല്ലുമ്പോൾ കർണാടകയെയാണ് കേരളം കുറ്റം പറയുന്നത്. സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കാതെ മറ്റുള്ളവരെ കുറ്റം പറയുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അഴിമതിയാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. മാസപ്പടി തരുന്നവരാണ് പിണറായി സർക്കാരിന് വലുത്.’- കെ. സുരേന്ദ്രൻ പറഞ്ഞു.