കൊൽക്കത്ത: ബംഗാളിലെ സന്ദേശ്‌വാലിയിലുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല. തൃണമൂൽ കോൺഗ്രസിന്റേത് താലിബാന്റെ സംസ്‌കാരവും ചിന്താഗതിയുമാണെന്ന് ഷെഹ്‌സാദ് വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക ചൂഷണത്തിനും ആക്രമണങ്ങൾക്കും തെളിവുകളുണ്ടെങ്കിലും ബംഗാൾ പോലീസ് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഉപദ്രവിക്കുകയാണെന്നും, തൃണമൂലിന്റെ പാർട്ടി പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
” സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാക്കളും അവരുടെ ഗുണ്ടകളും സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ട്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കുമെതിരായി നടത്തുന്ന ഈ അതിക്രമങ്ങൾക്കെല്ലാം വ്യക്തമായ തെളിവുകളുണ്ട്. എന്നിട്ടും സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളോട് ഗുണ്ടകളോടെന്ന പോലെയാണ് മമതയുടെ പോലീസ് പെരുമാറുന്നത്.
ഷാജഹാൻ ഷെയ്ഖ് നടത്തിയ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സത്യം മൂടി വയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നവരെ സർക്കാർ ക്രൂരമായി അടിച്ചമർത്തുന്നത്. ലാത്തിചാർജും കണ്ണീർ വാതകവും കല്ലേറുമാണ് സാധാരണക്കാർക്ക് നീതിക്ക് പകരമായി സർക്കാർ നൽകുന്നത്. ഭരണഘടനയേയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുമെല്ലാം വലിയ പ്രസംഗങ്ങൾ നടത്തുന്ന കോൺഗ്രസിൽ നിന്നോ ഇൻഡി മുന്നണിയിൽ നിന്നോ ഇതുവരെ ഒരു വാക്ക് പോലും വന്നിട്ടില്ലെന്നും” ഷെഹ്‌സാദ് പരിഹസിച്ചു.