എറണാകുളം: മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു. എറണാകുളം മലയാറ്റൂരിൽ ഇന്ന് രാവിലെയാണ് കുട്ടിയാന കിണറ്റിൽ വീണത്. ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. വനപാലകർ സ്ഥലത്തെത്തിയാണ് കുട്ടിയാനയെ രക്ഷിച്ചത്. കിണറിനോട് ചേർന്ന് കിടന്ന സ്ഥലത്തെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
കുട്ടിയാന കിണറ്റിൽ വീണതോടെ കിണറിന് സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായതോടെ വനപാലകർ ആനക്കൂട്ടത്തെ സ്ഥലത്ത് നിന്നും തുരത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് ജെസിബി ഉപയോഗിച്ച് കിണറിന് സമീപത്ത് വഴിവെട്ടിയാണ് ആനയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്. കുട്ടിയാന കാട് കയറിയതായി വനപാലകർ അറിയിച്ചു.
സാധാരണ ആന ഇറങ്ങുന്നയിടമാണിതെന്നും എന്നാൽ ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ഇതാദ്യമായാണെന്നും നാട്ടുകാർ പറഞ്ഞു.