തൃശൂർ: കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്. ‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഗ്രാമ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു.
4 മാസം മുമ്പാണ് ഗ്രാമപ്രകാശ് അംഗമായിരുന്ന ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം കലാമണ്ഡലത്തിലെ അദ്ധ്യാപകർക്ക് ഉൾപ്പെടെ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നു വരുന്നുണ്ടായിരുന്നു. ”മല്ലികാ സാരാഭായുടെ നേതൃത്വത്തിലാണ് പാരമ്പര്യ കലകളെ അകറ്റി നിർത്തി ബാൻഡ് കൊണ്ടു വന്നത്. കുട്ടികൾക്കായി ദിവസവും അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കി. കൊറിയോഗ്രഫികൾ അടക്കം മോശമായതിനെ തുടർന്ന് തന്നെ പലരും വിളിക്കാറുണ്ട്”. എന്നാൽ ഇതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്ന് കാണിക്കാൻ കൂടിയാണ് ഫേസ്ബുക് പോസ്റ്റിടുന്നതെന്നും ഗ്രാമ പ്രകാശ് വ്യക്തമാക്കി.
കലാമണ്ഡലത്തിലെ ആദ്യ രജിസ്ട്രാർ ആയിരുന്നു ഡോ.എൻ.ആർ.ഗ്രാമപ്രകാശ്. എന്നാൽ അന്നത്തെ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അടക്കമുള്ള ഭരണനേതൃത്വവുമായി മാസങ്ങളായി തുടർന്ന അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹത്തെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. 2023 ഡിസംബറിൽ ഭരണസമിതിയംഗമെന്ന നിലയിലുള്ള കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു തിരക്കിട്ട ഈ നടപടി. കലാമണ്ഡലം ഡെവലപ്‌മെന്റ് ബോർഡ് അദ്ധ്യക്ഷൻ കൂടിയായിരുന്ന ഡോ. എൻ.ആർ. ഗ്രാമപ്രകാശിനെ വൈസ് ചാൻസലർ നിർണയ സമിതിയിലും ഉൾപ്പെടുത്തിയിരുന്നില്ല.
കലാമണ്ഡലത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ഗ്രാമപ്രകാശ് സാമൂഹികമാദ്ധ്യമങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു. പല പോസ്റ്റുകളും ഭരണസമിതിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു. തനിക്കു ശമ്പളം വേണ്ട എന്ന് പറഞ്ഞു അധികാരമേറ്റ ചാൻസലർ മല്ലികാ സാരാഭായി ശമ്പളം ആവശ്യപ്പെട്ട വിവരം പുറത്തായതിനു പിന്നിൽ ഗ്രാമപ്രകാശ് ആണെന്നുള്ള ആരോപണവും ഉയർന്നിരുന്നു.
കേരളവർമ കോളേജിൽ എസ്.എഫ്.ഐ. നേതാവായിരുന്ന ഗ്രാമപ്രകാശ് എസ്.എൻ. കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. എഴുത്തുകാരനും സാംസ്‌കാരികപ്രവർത്തകനുമാണ്. നാലു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിൽ സജീവമായ അദ്ദേഹം അവരുടെ നോമിനിയായാണ് ഭരണസമിതിയിലെത്തിയത്. എന്നിട്ടും ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണമുണ്ടായില്ല.