കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസ് വളരെ ലജ്ജാകരമായ സംഭവമെന്ന് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സന്ദേശ്ഖാലി വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവരുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആവർത്തിച്ചുപറയുകയാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ തങ്ങൾ പറയുന്നത് അനുസരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവരോട് ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന് അവർ സ്ത്രീകളോടും പെൺകുട്ടികളോടും പറഞ്ഞുകൊണ്ടിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും സുകാന്ത മജുംദാർ പറഞ്ഞു.
സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് മജുംദാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു. മജുംദർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും തല്ലിച്ചതക്കുകയും ചെയ്തു. തുടർന്ന് ചികിത്സയിലായിരുന്ന മജുംദർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മജുംദാറിന്റെ പരാതിയെ തുടർന്ന് ബംഗാളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി നോട്ടീസയച്ചിരുന്നു. സന്ദേശ്ഖാലിയിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് ക്രൂരമായാണ് തങ്ങളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്.
സന്ദേശ്ഖാലിയിലെ ക്രമസമാധാനനില വഷളാകുന്ന സാഹചര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് ചൂണ്ടിക്കാട്ടി മജുംദർ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും കത്തയച്ചിരുന്നു.