ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവത്തിൽ മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി മമതയെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.
‘സമീപ കാലത്ത് രാജ്യത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് സന്ദേശ്ഖാലി വിഷയം. മമതയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. അവർ നിരന്തരം ബലാത്സംഗത്തിനിരയാകുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റവും സ്ത്രീ സുരക്ഷയില്ലായ്മയും സംസ്ഥാനത്തെ വലിയ വെല്ലുവിളിയാണ്’- കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെയും പാർട്ടി പ്രവർത്തകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളാണ് ഇവർ.