മോഹൻലാലിന്റേതായി ഏറ്റവും അവസാനം തിയേറ്ററിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ലൊക്കേഷൻ. മലൈക്കോട്ടൈ വാലിബന് വേണ്ടി ലൊക്കേഷന്‍ കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് സിനിമയുടെ ലൈൻ പ്രൊഡ്യൂസർ ആൻസൺ ആന്റണി. സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പരിപാടിയിലായിരുന്നു എങ്ങനെയാണ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് താരം പറഞ്ഞത്.
‘ഒരിടത്തൊരു ഫയൽമാൻ എന്ന സിനിമയുടെ പ്രചോദനമാണ് മലൈക്കോട്ടൈ വാലിബൻ എന്നു പറയാം. കൊറോണ സമയത്ത് ഈ സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ ചെയ്ത് വച്ചിരുന്നു. ചെറിയ രീതിയിലെ ഫൈറ്റും കാര്യങ്ങളുമായിരുന്നു ആദ്യം സിനിമയ്‌ക്ക് വേണ്ടി നോക്കി വച്ചിരുന്നത്. പിന്നീട് ലാൽ സാർ ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ഫൈറ്റൊക്കെ കുറച്ചും കൂടി നന്നാക്കാൻ ശ്രമിച്ചത്.
ലിജോയെ സംബന്ധിച്ച് ലൊക്കേഷൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ലൊക്കേഷൻ കാണുമ്പോൾ സ്ക്രിപ്റ്റിലൊക്കെ ചെറിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവരും. വാലിബന് വേണ്ടി ലൊക്കേഷൻ കാണാൻ ഞാൻ ആദ്യം പോയത് ഹംപിയിലായിരുന്നു. പഴയ അമ്പലങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ഫോർട്ടുകളുമൊക്കെ നോക്കാനാണ് പോയത്. പക്ഷെ, അവിടെ എത്തിയപ്പോൾ ഒന്നും കറക്ടായില്ല.
പിന്നെ, എന്റെയൊരു സുഹൃത്തിന് മൊറോക്കയുടെ കുറച്ച് ചിത്രങ്ങൾ കാണിച്ചു കൊടുത്തു. ഈ രീതിയിലുള്ള സ്ഥലങ്ങളാണ് ആവശ്യമുള്ളതെന്ന് പറഞ്ഞു. ഇതേ സ്ഥലം രാജസ്ഥാനിന് അടുത്തുണ്ടെന്ന് അയാളാണ് പറഞ്ഞത്. പാകിസ്താൻ ബോർഡറാണ്, അങ്ങനെയാണ് ജൈസൽമേറിൽ എത്തിയത്. ഈ പോകുന്ന വഴിയിൽ തന്നെയാണ് പൊക്റാനും മറ്റ് സ്ഥലങ്ങളുമൊക്കെ. സിനിമയിൽ കാണിച്ചിരിക്കുന്ന വീടുകളുമൊക്കെ അവിടെയുള്ളതാണ്.’- ആൻസൻ ആന്റണി പറഞ്ഞു.