തിരുവനന്തപുരം ; ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിച്ചതോടെ തലസ്ഥാന നഗരത്തിൽ വിളക്കുകെട്ട് ഘോഷയാത്ര തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നേർച്ചയായി വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്കെത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാനപ്പെട്ട നേർച്ച വഴിപാടാണ് വിളക്കുകെട്ട് . പൊങ്കാലയ്‌ക്ക് ഒരു ദിവസം മുൻപ് വരെ ക്ഷേത്രത്തിലേക്ക് വിളക്കുകെട്ടുകൾ നേർച്ചയായി എത്തും.
പണ്ട് കുരുത്തോല കൊണ്ടാണ് വിളക്കുകെട്ടുകൾ ഒരുക്കിയിരുന്നത്.പ്രത്യേകമായി രൂപകല്പന ചെയ്ത ചപ്രങ്ങളിൽ വാഴത്തട വച്ചു കെട്ടുന്നു. അതിനുശേഷം ദേവിയുടെ ഇഷ്ടപുഷ്പങ്ങളായ ചുവന്ന ചെമ്പകം, താമര, താഴം പൂ എന്നിവ കൊണ്ട് അലങ്കരിക്കും.
ഇരുപത് കിലോയോളം ഭാരം വരുന്ന വിളക്കുകെട്ട് തലയിലേന്തി നൃത്തച്ചുവടായാണ് ക്ഷേത്രത്തിലേക്കെത്തിക്കുന്നത്. ദുരെ നിന്നും വരുന്നവർ ലോറികളിൽ വിളക്കുകെട്ടുമായി എത്തുകയും ക്ഷേത്രത്തിനു ഒരു കിലോമീറ്റർ അപ്പുറത്ത് ഇറക്കിവച്ച് ഘോഷയാത്രയായി എത്തുകയും ചെയ്യും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നഗരം ചുറ്റിയുള്ള വിളക്കുകെട്ടുകളുടെ വരവ്
സന്ധ്യയ്‌ക്ക് വിളക്കു കത്തിച്ച ശേഷം നടത്തുന്ന പ്രത്യേക പൂജയ്‌ക്കു ശേഷമാണ് വിളക്കുകെട്ട് തലയിലേന്തുന്നത്. കാര്യസാധ്യത്തിനു തുടർച്ചയായി മൂന്നുതവണ വിളക്കുകെട്ട് നടത്തണമെന്നാണ് വിശ്വാസം. ഒരു വിളക്കുകെട്ടിനു പരമാവധി ഒരു ലക്ഷം രൂപ വരെ ചെലവ് വരും.
ഉത്സദിവസങ്ങളിൽ രാത്രി പന്ത്രണ്ട് മണിയോടെ വിളക്കുകെട്ടുകളെ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ പ്രവേശിപ്പിക്കും. അത്താഴപൂജയ്‌ക്ക് മുൻപ് വിളക്കുകെട്ടുകൾ പൂജിച്ച ശേഷം ക്ഷേത്രത്തിനു ചുറ്റും മൂന്നുതവണ വലംവയ്‌ക്കും. ഇതോടെ വിളക്കുകെട്ട് നേർച്ച അവസാനിക്കുയും നട അടയ്‌ക്കുകയും ചെയ്യും.