മലപ്പുറം: താനളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം. താനാളൂർ നരസിംഹ മൂർത്തീ ക്ഷേത്രത്തിലും, മീനടത്തൂർ അമ്മംകുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരു ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടാക്കൾ പണം കവർന്നു.
പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കൾ നരസിംഹമൂർത്തീ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രമുറ്റത്തെ ഭണ്ഡാരവും ഓഫീസിന്റെ വാതില്ലും തകർത്ത് അകത്ത് കടക്കുകയായിരുന്നു. പുലർച്ചെ പൂജയ്ക്കെത്തിയ പൂജാരിയാണ് ഭണ്ഡാരം തകർന്ന് കിടക്കുന്നത് കണ്ടത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ക്ഷേത്രത്തിനുള്ളിൽ കടന്നതെന്ന് സിസിടിവിയിൽ വ്യക്തമാണ്.
മീനടത്തൂർ അമ്മം കുളങ്ങര ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാര കുത്തിപ്പൊളിച്ച് 15,000 രൂപ കവർന്നു. പൂട്ട് തകർക്കാനായി ഉപയോഗിച്ച പാര ക്ഷേത്രമുറ്റത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇരു ക്ഷേത്രത്തിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്ന വിലയിരുത്തലിലാണ് പോലീസ്.