ബെംഗളൂരു: ക്ഷേത്രങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഹിന്ദു വിരുദ്ധ നയങ്ങളിലൂടെ ഖജനാവ് നിറയ്ക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞു. ” കർണാടക ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ 2024” ഇന്നലെയാണ് കർണാടക നിയമസഭ പാസാക്കിയത്. കർണാടക സർക്കാരിന്റെ ഈ നീക്കം തികച്ചും ഹിന്ദു വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.
ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ബിൽ. സംസ്ഥാനത്ത് തുടർച്ചയായി ഹിന്ദു വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാർ ഇപ്പോൾ ക്ഷേത്രങ്ങളുടെ വരുമാനം കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു.
” ക്ഷേത്രങ്ങളുടെ വരുമാനം ഏത് വിധേനയും കൊള്ളയടിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാൻ ഹിന്ദു മത സ്ഥാപനങ്ങളിൽ നിന്നും ചാരിറ്റബിൾ എൻഡോവ്മെന്റുകളിൽ നിന്ന് നികുതി പിരിക്കാനുള്ള ബിൽ കോൺഗ്രസ് സർക്കാർ പാസാക്കിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ വികസനത്തിനും ദൈവീകമായ കാര്യങ്ങൾക്കും വേണ്ടി ഭക്തർ സമർപ്പിക്കുന്ന പണം ശരിയായ രീതിയിലാണ് വിനിയോഗിക്കേണ്ടത്. അത് സർക്കാരിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട ഒന്നല്ല. എന്തുകൊണ്ടാണ് കോൺഗ്രസ് സർക്കാർ ഇതര മതസ്ഥരുടെ സ്ഥാപനങ്ങളെ ഒഴിവാക്കി ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.