കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശ്ശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവരെന്ന് പോലീസ് പറയുന്നു. അടുത്തിടെ മോഷണക്കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ളയാളുടെ ബൈക്കാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ഇന്ന് പുലർച്ചെ നാലരയോടെ സൗത്ത് കൊടുവള്ളിയിൽ ഇലക്ട്രിക് പോസ്റ്റിൽ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകവെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് ഫോണുകൾ കണ്ടെടുത്തിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് കത്തിക്കരിഞ്ഞത് വെല്ലുവിളിയായി. ജാസറിന്റെ പേരിൽ മൂന്ന് മോഷണക്കേസുകൾ നിലവിലുണ്ട്. അഭിനന്ദിന്റെ പേരിൽ ആറ് കേസുകളാണ് നിലവിലുള്ളത്.