മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. പോത്തുകൽ ഭാഗത്ത് മാത്രമായി 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ആയതോടെ ജില്ലയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഇന്നലെയും രോഗം ബാധിച്ച് ജില്ലയിൽ ഒരു യുവാവ് മരിച്ചിരുന്നു.
പോത്തുകല്ലാണ് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ പ്രഭവ കേന്ദ്രം. രോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം പുറത്തുവിട്ടിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർജ്ജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുദ്ധജലം ധാരാളം കുടിക്കാനും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് നിർദ്ദേശത്തിൽ പറയുന്നത്. പനി, വയറിളക്കം, ഛർദ്ദി, മൂത്രത്തിന് മഞ്ഞ നിറം തുടങ്ങിയവയാണ് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ.