ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച ഇൻഡി സഖ്യത്തിനെതിരെ കാമ്പെയ്നുമായി ബിജെപി. മോദി കുടുംബമില്ലാത്ത വ്യക്തിയാണെന്ന് പൊതുസമ്മേളനത്തിൽ അധിക്ഷേപിച്ച ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെയാണ് കാമ്പെയ്‌നുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രംഗത്തുവന്നിരിക്കുന്നത്. Modi Ka Parivar (മോദിയുടെ കുടുംബം) എന്ന് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലെ പേരിനൊപ്പം ചേർത്താണ് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ കാമ്പെയ്ൻ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, ആർ.കെ. സിംഗ് തുടങ്ങിയവർ ‘മോദി കാ പരിവാർ’ എന്ന ടൈറ്റിൽ സമൂഹമാദ്ധ്യമത്തിൽ നൽകിയിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ്, പേമ ഖണ്ഡു തുടങ്ങിവരും സമൂഹമാദ്ധ്യമങ്ങളിലൂടെ കാമ്പെയ്‌ന്റെ ഭാഗമായി.
പട്നയിൽ ആർജെഡി സംഘടിപ്പിച്ച റാലിയിലായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരാമർശം. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോൾ തലമുണ്ഡനം ചെയ്തിരുന്നില്ലായെന്നും ലാലുപ്രസാദ് പരിഹസിച്ചു. ഈ പരാമർശങ്ങൾക്കാണ് പ്രധാനമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
കുടുംബാധിപത്യത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്ന നേതാവാണ് ലാലു പ്രസാദ് യാദവ്. മുമ്പും നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപ പരമാർശവുമായി ലാലു രംഗത്തുവന്നിരുന്നു.