ലക്‌നൗ: ഉത്തർപ്രദേശിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് വന്നതായി അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 2,758 കോടി രൂപയുടെ 762 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ന് പുതിയ ഉത്തർപ്രദേശിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ടൂറിസമേഖലയിൽ വൻ പുരോഗതി കൈവരിക്കാൻ ഉത്തർപ്രദേശിന് സാധിച്ചു. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ടൂറിസം മേഖല വിപുലീകരിക്കുന്നതിൽ അയോദ്ധ്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൈതൃകവും പാരമ്പര്യവും കോർത്തിണങ്ങുന്ന ഉത്തർപ്രദേശിന്റെ കാശിയും, അയോദ്ധ്യയും, ഗോരഖ്പൂരും വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
വിവിധ സ്ഥലങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ വരവ് നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ കൃത്യമായ നടപടികളാണ് സ്വീകരിക്കുന്നത്. അതിനാൽ വിനോദസഞ്ചാരികൾക്ക് ഭയമില്ലാതെ അയോദ്ധ്യയിലും കാശിയിലും എത്താൻ സാധിക്കുന്നു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും വർദ്ധിച്ചു വരികയാണ്. ഇതിന് ഇവിടുത്തെ ഗുണ നിലവാരമുള്ള ഹോട്ടലുകളും, റസ്‌റ്റോറന്റുകളും നിർണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.