പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവർത്തനങ്ങളും തീർത്ഥാടനം മഹത്തരമാക്കി. തീർത്ഥാടന കാലത്ത് ചില കേന്ദ്രങ്ങളിൽ നിന്ന് വ്യാജ പ്രചരണങ്ങൾ ശബരഹിമലയെ തകർക്കാനായി കരുതികൂട്ടി നടത്തിയാതണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇത്തരം പ്രചരണങ്ങളെയും പ്രശ്നങ്ങളെയും തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഇടപെടൽ സഹായകമായെന്നും ഇത് മാതൃകയാക്കി അടുത്ത തീർത്ഥാടന കാലത്തെ മികവുറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ വിവാദങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമാണ് ശബരിമല തീർത്ഥാടന കാലം സാക്ഷ്യം വഹിച്ചത്. പല ഭക്തരും നിറ കണ്ണുകളോടെയാണ് മടങ്ങിയത്. മണിക്കൂറുകളോളം തിക്കിലും തിരിക്കിലും പെട്ട് ആയിരങ്ങളാണ് തളർന്നുവീണത്. തീർത്ഥാടകരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞതും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരും പോലീസും പരാജയപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സഹായമെത്തിക്കാനും അയ്യപ്പ സേവ സംഘം പോലുള്ള സംഘടനകളെ വിലക്കി.
പ്രശ്നം പരിഹരിക്കുന്നതിനായി അവധി ദിനത്തിൽ പോലും ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി. പലരും സന്നിധാനത്ത് ദർശനം നടത്താതെ പാതി വഴിയിൽ മാലയൂരി മടങ്ങിയതിനും കേരളം സാക്ഷ്യം വഹിച്ചു. സർക്കാരിനെ പഴിച്ചും ഇനി മാലയിടില്ലെന്നും വേദനയോടെ പറഞ്ഞാണ് മിക്ക ഭക്തരും തിരികെ പോയത്. മകരവിളക് മഹോത്സവത്തോടെ എല്ലാവരും എല്ലാം മറന്നുവെന്ന മട്ടിലാണ് ദേവസ്വം മന്ത്രിയുടെ പരാമർശം. ദേവസ്വം പ്രസിഡന്റ് ഉൾപ്പടെയുള്ളവർ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ചിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്.