പനാജി: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിലും ഇന്ത്യൻ നാവികസേന നൽകിയ സംഭാവനകളെ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ നാവികസേന ഇൻഡോ-പസഫിക് സമുദ്രത്തിന്റെ വിശ്വാസ്യതയുടെ പര്യായമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎൻഎസ് വിക്രമാദിത്യ 2024ലെ ഒന്നാം നേവൽ കമാൻഡേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇൻഡോ-പസഫിക്കിലും ഇന്ത്യയുടെ പ്രശസ്തി വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് നാവികസേന കാഴ്ചവച്ച ധീര പ്രവർത്തികളുടെ ഫലമായാണ്. ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത് നാവികസേനയാണ്. ഇന്ത്യൻ നാവികസേനയുടെ യശസ്സ് ആഗോളതലത്തിലാണ് ഉയർന്നിരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തെ പ്രശസ്തിയിലാഴ്ത്തുകയും അതോടൊപ്പം ഇന്ത്യയുടെ സംരക്ഷണം നാവികസേനയുടെ കയ്യിൽ സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടുന്നു”.- രാജ്നാഥ് സിംഗ് പറഞ്ഞു.
കടൽക്കൊള്ളക്കാരെ നേരിട്ട് സമുദ്ര സുരക്ഷ ഉറപ്പു വരുത്തുന്ന നാവികസേനയുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ആധുനിക യന്ത്രങ്ങളും ആയുധങ്ങളും ഉപയോഗിച്ച് എല്ലാവിധത്തിലുള്ള വെല്ലുവിളികളും നേരിടാൻ സജ്ജരാവണമെന്നും ഇതിനായി കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണകളും നൽകുന്നതായിരിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.