തിരുവനന്തപുരം: അഭിമന്യു വധക്കേസിൽ കുറ്റപത്രം അടക്കമുള്ള രേഖകൾ നഷ്ടമായതിൽ പ്രതികരണവുമായി എസ്.എഫ്.ഐ. രേഖകൾ നഷ്ടമായെന്ന സംഭവം ഞെട്ടലുണ്ടാക്കിയെന്ന് എസ്.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചു പിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം. കേസ് അട്ടിമറിക്കാൻ പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാരെന്നറിയാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം.
കൃത്യവിലോപം നടത്തിയ എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് നഷ്ടമായത്.
മൂന്നുമാസമായി രേഖകൾ നഷ്ടമായെങ്കിലും വിവരം പുറത്തറിയാതെ ഒതുക്കാനായിരുന്നു ആദ്യഘട്ടത്തിലെ ശ്രമം. അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതി ഒടുവില്‍ ഹൈക്കോടതിയെ വിവരം അറിയിക്കുകയായിരുന്നു. 2018 ജൂലൈ 2ന് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരവാദികളാണ് കുത്തിക്കൊലപ്പെടുത്തിയത്.ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലായിരുന്നു ആക്രമണം.