ധരംശാലയെ ഇംഗ്ലണ്ട് ബൗളർമാരുടെ ശവപ്പറമ്പാക്കി രോഹിത് ശർമ്മയും സംഘവും. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ്. 255 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് അക്കൗണ്ടിലുള്ളത്. സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത്തിനും ഗില്ലിനും പിന്നാലെ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും അർദ്ധശതകം കടന്നതും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി.
കുല്‍ദീപ് യാദവ് (27), ജസ്പ്രിത് ബുമ്ര (19) എന്നിവരാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ സ്വതസിദ്ധ ശൈലിയിൽ ബാറ്റു വീശിയ രോഹിത്തും ഗില്ലും അക്ഷരാർത്ഥത്തിൽ ഇംഗ്ലീഷ് ബൗളർമാര നിഷ്പ്രഭരാക്കി. ടീം സ്കോർ 275ൽ നിൽക്കെയാണ് അവർക്ക് രോഹിത്തിനെ വീഴ്‌ത്താനായത്. 171 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 162 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും 13 ഫോറുമടക്കം 103 റൺസെടുത്തു.
ലഞ്ചിന് ശേഷം ബെൻ സ്റ്റോക്സിന്റെ ആദ്യ ഓവറിൽ രോഹിത് വീണു. തൊട്ടു പിന്നാലെ ഗില്ലിനെ ആൻഡേഴ്സനും മടക്കിയതോടെ ഇന്ത്യ പതറി. എന്നാൽ ക്രീസിൽ ഒന്നിച്ച ദേവ്ദത്തും സർഫറാസും കൗണ്ടർ അറ്റാക്കിലൂടെ നിയന്ത്രണം ഏറ്റെടുത്തു. 97 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവർ മടങ്ങിയ ശേഷമെത്തിയ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറല്‍ (15), ആര്‍ അശ്വിന്‍ (0)എന്നിവർ പെട്ടെന്ന് കൂടാരം കയറി.തല്ലു വാങ്ങിക്കൂട്ടിയെങ്കിലും ഷൊയ്ബ് ബഷീറിന് നാലു വിക്കറ്റ് ലഭിച്ചു. ടോം ഹാർട്ലിക്ക് രണ്ടും ആൻഡേഴ്സണും സ്റ്റോക്സിനും ഓരോ വിക്കറ്റും ലഭിച്ചു. കുല്‍ദീപ് – ബുമ്ര സഖ്യം 45 റൺസിന്റെ പാർടണർഷിപ്പ് ഉയർത്തിയിട്ടുണ്ട്.